Kerala
കാസർഗോഡ്:രണ്ടു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. കാസർകോട് ബ്ലാർകോടാണ് സംഭവം. ഇഖ്ബാൽ - നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്.
കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. വീടിന് സമീപത്തെ കിണറ്റിലാണ് കുട്ടി വീണത്. ശബ്ദം കേട്ടെത്തിയ നാട്ടുകാരും വീട്ടുകാരും ഉടൻതന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.
മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിൽ. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Kerala
കാസർഗോഡ്: റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് കയറ്റിവച്ച നിലയിൽ. കോട്ടിക്കുളം റെയിൽവെ സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനോട് ചേർന്ന ട്രാക്കിലാണ് സ്ലാബ് കണ്ടെത്തിയത്.
സംഭവത്തിൽ അട്ടിമറി സാധ്യത പോലീസ് സംശയിക്കുന്നുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ട യാത്രക്കാരും പ്രദേശവാസികളുമാണ് ഉടൻ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചത്.
തുടർന്ന് റെയിൽവേ ജീവനക്കാർ സ്ഥലത്തെത്തി സ്ലാബ് നീക്കം ചെയ്തതിനാലാണ് വൻ ദുരന്തം ഒഴിവായത്. സംഭവത്തിനു പിന്നിൽ ആരാണെന്നത് വ്യക്തമല്ല. കോട്ടിക്കുളം റെയിൽവെ സ്റ്റേഷൻ സൂപ്രണ്ടിന്റെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം കോട്ടിക്കുളത്ത് ട്രാക്കിൽ ഇരുമ്പ് ദണ്ഡ് കയറ്റിവെച്ച സംഭവം ഉണ്ടായിരുന്നു. ആക്രി സാധനങ്ങൾ പെറുക്കുന്ന സ്ത്രീയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.
Kerala
കാസർഗോഡ് : തദ്ദേശതെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം പുരോഗമിക്കുന്നതിനിടെ എല്‍ഡിഎഫ് സ്ഥാനാർഥിയുടെ വീടിന് സമീപം നാടൻ ബോംബ് കണ്ടെത്തി. കുബഡാജെ ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാർഥി കെ. പ്രകാശിന്റെ വീടിന് സമീപമാണ് നാല് നാടൻ ബോംബുകൾ കണ്ടത്.
നായ കടിച്ച് ഒരു ബോംബ് പൊട്ടിയതോടെയാണ് വീടിനു സമീപത്ത് ബോംബുള്ള കാര്യം പുറത്തറിഞ്ഞത്. തുടർന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎമ്മിന്റെ നേതൃത്വത്തിൽ ശ്രമം നടത്തുകയാണെന്ന് ബിജെപിയും കോൺഗ്രസും ആരോപിച്ചു.
ബോംബ് കണ്ടെത്തിയ സംഭവത്തിൽ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. സിസിടിവി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കാസർഗോഡ്: യുവതിയെ പീഡിപ്പിച്ചകേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പിടിയിലായെന്ന് സൂചന. ഹൊസ്ദുർഗ് കോടതിയിൽ രാഹുലിനെ ഹാജരാക്കുമെന്ന വാർത്ത പരന്നതോടെ കോടതി പരിസരത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.
ഡിവൈഎസ്പി ഉൾപ്പടെയുള്ളവരും സ്ഥലത്ത് ക്യാമ്പുചെയ്യുകയാണ്. കർണാടകയിൽ ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ സുള്ള്യയിലേക്ക് എത്തിയെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ രാഹുൽ പിടിയിലായോ എന്ന കാര്യത്തിൽ പോലീസ് വ്യക്തത വരുത്തിയിട്ടില്ല.
കോടതിക്ക് മുന്നിൽ പ്രതിഷേധം നടത്തുന്നതിനായി ബിജെപി, ഡിവൈഎഫ്ഐ പ്രവർത്തകരടക്കം രംഗത്തെത്തിയിട്ടുണ്ട്. കോടതിയിലേക്കുള്ള ഗേറ്റ് പോലീസ് അടച്ചിട്ടിരിക്കുകയാണ്. എസ്ഐടി കസ്റ്റഡിയിലെടുത്ത രാഹുലിന്റെ ഡ്രൈവർ ഉൾപ്പടെയുള്ളവരെ എസ്ഐടി ചോദ്യം ചെയ്യുകയാണ്.
Kerala
കാസർഗോഡ്: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചിറ്റാരിക്കൽ കാറ്റാം കവലയിലുണ്ടായ അപകടത്തിൽ മൈസൂർ ചിഞ്ചിലക്കട്ടെ സ്വദേശി ഹരീഷ് (36) ആണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ടുകളുണ്ട്.
കർണാടക സ്വദേശികളായ ആറു കുട്ടികൾ ഉൾപ്പെടെ 49 പേരാണ് ബസിലുണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും ബാക്കിയുള്ളവരെ ചെറുപുഴയിലെയും പയ്യന്നൂരിലെയും ആശുപത്രികളിലേക്ക് മാറ്റി.
ശബരിമല ദർശനം കഴിഞ്ഞ് ബംഗളൂരുവിലേക്ക് പോകുകയായിരുന്നു സംഘം. നിയന്ത്രണം വിട്ട ബസ് 30 അടി താഴ്ചയിലേയ്ക്കു മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Kerala
കാസർഗോഡ്: ഹനാൻ ഷായുടെ സംഗീതപരിപാടിയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഇരുപതുപേർക്ക് പരിക്ക്. കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിനു സമീപത്തുള്ള മൈതാനത്ത് നടത്തിയ പരിപാടിക്കിടെയാണ് അപകടമുണ്ടായത്.
പരിപാടി ആരംഭിക്കുന്നതിന് മുൻപേ ആളുകൾ തടിച്ചുകൂടിയിരുന്നു. ഇതും തിക്കും തിരക്കും ഉണ്ടാകാൻ കാരണമായി. ഇതിനിടെ ചിലർ തളർന്നു വീണതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. ഇതിനിടെ ചിലർക്ക് വീണും പരിക്കേറ്റു.
ഉൾക്കൊള്ളാവുന്നതിലുമേറെ ആളുകൾ പരിപാടിക്ക് എത്തിയതാണ് അപകടകാരണമെന്ന് അധികൃതർ പറഞ്ഞു. തിരക്ക് നിയന്ത്രണാതീതമായതോടെ സംഗീത പരിപാടി അവസാനിപ്പിക്കാൻ പോലീസ് നിർദേശം നൽകി.
അപകടത്തില്‍പ്പെട്ടവരുടെ നില ഗുരുതരമല്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പോലീസ് പറഞ്ഞു. അപകട വിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി ബി.വി.വിജയ്ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.
Kerala
കൊല്ലം: വന്ദേഭാരത് ട്രെയിനിന് നേരേ കല്ലെറിഞ്ഞ കേസിൽ ഒരാളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ചിന് ചിന്നക്കട റെയിൽവേ ഓവർബ്രിഡ്ജിനു സമീപത്തുവച്ചുണ്ടായ സംഭവത്തിൽ പ്രാക്കുളം പണ്ടാരഴികത്ത് സുനിൽ (38) നെയാണ് അറസ്റ്റ് ചെയ്തത്.
കല്ലേറിൽ കാസർഗോഡ് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ സി ഒന്ന് കോച്ചിന്റെ ചില്ലുപൊട്ടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുനിലിനെ കസ്റ്റഡിയിലെടുത്തത്.
പ്രതി കുറ്റം സമ്മതിച്ചെന്ന് അധികൃതർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കാസർഗോഡ്: മഞ്ചേശ്വരത്ത് മകന് അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി. വോര്‍ക്കാടി സ്വദേശി ഹില്‍ഡ മൊണ്ടേറ(60) ആണ് മരിച്ചത്. പ്രതി മെൽവിൻ മൊണ്ടേറ ഒളിവിലാണ്.
അയൽക്കാരിയായ ലോലിതയേയും മെൽവിൽ തീ കൊളുത്തി. ഇവരെ പൊള്ളലുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. യുവാവിനായി തെരച്ചിൽ തുടങ്ങിയതായി പോലീസ് അറിയിച്ചു.
District News
കാസർഗോഡ്-മംഗലാപുരം റെയിൽവേ പാതയിൽ കൂടുതൽ പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി റെയിൽവേ അധികൃതർക്ക് നിവേദനം നൽകി. യാത്രാ ക്ലേശം രൂക്ഷമായ ഈ റൂട്ടിൽ പുതിയ സർവീസുകൾ അനിവാര്യമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, വ്യാപാരികൾ എന്നിവരടക്കം നിരവധി പേർ ഈ പാതയെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്.
നിലവിലുള്ള ട്രെയിനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് ദിവസേന യാത്ര ചെയ്യുന്നവരെ സാരമായി ബാധിക്കുന്നുണ്ട്. തിരക്ക് കാരണം പലർക്കും സമയത്തിന് ജോലി സ്ഥലങ്ങളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ എത്താൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്. രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ അധിക സർവീസുകൾ അനിവാര്യമാണ്.
റെയിൽവേ വികസനത്തിന് കാസർഗോഡിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും നിവേദനത്തിൽ പറയുന്നു. പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിലൂടെ യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാനും മേഖലയുടെ വികസനം വേഗത്തിലാക്കാനും സാധിക്കുമെന്നും സമിതി അഭിപ്രായപ്പെട്ടു. റെയിൽവേ മന്ത്രിക്ക് ഉൾപ്പെടെ നിവേദനം അയച്ചിട്ടുണ്ട്.